Wednesday, December 08, 2010

tributes to kottakkal sivaraman


published in SUNDAY MANGALAM JULY

കോട്ടക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക് സ്ത്രീവേഷം തന്നെയാണ്.പ്രത്യെകിച്ചും കുടമാളൂരിന്റെയും കൃഷ്ണൻ നായരുടെയും വളരെ അധികം കീ‍ർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്എന്നേപ്പോൽ ഉള്ളവർക്ക്.

ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നേയാണ് പിന്തുടർന്നത്.അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിയ്ക് അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല.

കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ് എന്ന ആസ്വാദനരീതി ദുർല്ലഭമാണ്.ഒരു പാട് മുൻ ധാരണകളും ഗ്രൂപ്പ് വഴക്കുകളും ഒക്കെ ആസ്വാദകർക്കിടയിൽ ഉണ്ട്. കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം ഗോപി ,ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിങ്ങനെ പലർക്ക് വേണ്ടിയും ആസ്വാ‍ദകർ ഘോരഘോരം വാദിക്കും.ആ എതു ഗ്രൂപ്പിനും ശിവരാമന്റെ കാര്യത്തിൽ ഏകാഭിപ്രായമായിരുന്നു. പഴയ ചില സ്ത്രീവേഷക്കാരുടെ പേരു കേട്ടിട്ടുണ്ട്.പിന്നീട് കലാമണ്ഡലം കൃഷ്ണൻ നായർ തന്നെയാണ് എല്ലാം തികഞ്ഞ സ്ത്രീവേഷക്കാരൻ ആയിരുന്നത്. പക്ഷെ പോകെ പോകെ ആകാരഗാംഭീര്യം മൂലം കൃഷ്ണൻ നായർക്ക് സ്ത്രീവേഷങ്ങൾ പറ്റാതായത്രെ..പിന്നെ കുടമാളൂർ കരുണാകരൻ നായർ*. കുടമാളൂരിന്റെ ഔചിത്യഭാസുരവും അന്തസ്സാർന്നതുമായ സ്ത്രീവേഷത്തിനു ശേഷം ശിവരാമനാണു ആട്ടക്കഥകളിലെ പെണ്ണിന്റെ ഭാഗം തിളക്കിയത്.

മറ്റു വേഷങ്ങളും ശിവരാമൻ കെട്ടിയിരുന്നു.ഞാൻ തന്നെ ശിവരാമന്റെ കൃഷ്ണനും കരിവേഷവും കണ്ടിട്ടുണ്ട്. പിന്നെ കണ്ടിട്ടുള്ള വേഷങ്ങൾ ഏത് കഥകളിപ്രേമിക്കും അറിയാവുന്നവ തന്നെ എങ്കിലും ഓർത്തെടുത്ത് എഴുതുവാൻ ഒരു വേദനയുള്ള സുഖം.കാരണം ഒരു പാടു ദിക്കുകൾ കളികൾ ഗായകർ ചെണ്ട മദ്ദളം കലാകാരന്മാർ അവരുടെ ഒക്കെ നിൽ‌പ്പുകൾ എല്ലാം അതിന്റെ ഭാഗമാണല്ലൊ.

നീലകണ്ഠൻ നമ്പീശൻ, പൊതുവാൾമാർ,കുറുപ്പാശാൻ,രാമൻ കുട്ടിവാരിയർ,അച്ചുണ്ണിപ്പൊതുവാൾ,ചന്ദ്രമന്നാടിയാർ, കലാമണ്ഡലം ഗംഗാധരൻ,* ശങ്കരൻ എമ്പ്രാന്തിരി,ഹൈദരാലി, തുടങ്ങി എത്ര എത്ര പേർഅവർ കാലയവനികക്കുള്ളിൽ മറഞ്ഞവരോ ഇപ്പൊഴും അരങ്ങത്ത് സജീവമായുള്ളവരോ എന്ന് പലപ്പോഴും ഓർമ വരാറില്ല.ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാന്തൊടി രാമുണ്ണിമേനോൻ , വെങ്കിടകൃഷ്ണഭാഗവതർ,മൂത്തമന,വെങ്കിച്ച സ്വാമി ,ആശാരിക്കോപ്പൻ എന്നിവരും കൂടി മിത്തിന്റെ രൂപത്തിൽ ഉള്ളിൽ വരും.മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയും പോലെ കഥകളി ആസ്വാദകരുടെ മനസ്സിൽ പകുതി സ്വപ്നവും പകുതി യാഥാർഥ്യവുമാവും.ഒരു പാടു ഐതിഹ്യങ്ങൾ പ്രചരിക്കും.സിനിമ സാഹിത്യം പാട്ട് ചിത്രകല രാഷ്ടീയം എന്നിവ പോലെ കഥകളിയും ആസ്വാദകർക്കിടയിൽ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ട് എന്നർഥം.

കോട്ടക്കൽ ശിവരാമന്റെ ദമയന്തി[നാലു ദിവസങ്ങൾ],ദ്രൌപദി[ദുര്യോധനവധത്തിലെ പാഞ്ചാലിയാണതിൽ ഏറ്റവും ഉള്ളിൽ],സൈരന്ധ്രി, സീത,കുന്തി,സതി,പൂതന,മോഹിനി,ഉർവശി,കിർമീരവധത്തിലെ ലളിത,കാട്ടാളത്തി ,രംഭ ………..ഓരോ വേഷവും ഉള്ളിൽ ഉണ്ട്.എൻ വി കൃഷ്ണവാരിയരുടെ ചിത്രാംഗദ അരങ്ങേറിയപ്പോൾ ചിത്ര ശിവരാമൻ ആയിരുന്നു എന്നും അത് വളരെ നന്നായിരുന്നു എന്നും എന്റെ അഛൻ പറഞ്ഞിട്ടറിയാം.കുഞ്ചുനായരാശാനാണു അത് ചിട്ടപ്പെടുത്തിയത്.ചിത്രയുടെ ഭാവമാറ്റങ്ങൾ അനായാസമായി ശിവരാമൻ ഉൾക്കൊണ്ടു.കലാമണ്ഡലം ഗംഗാധരനായിരുന്നു പാടിയിരുന്നത്..പാട്ട് ഇപ്പോഴും കേൾക്കാൻ പറ്റും.ഒളപ്പമണ്ണയുടെ അംബ ഞാൻ തന്നെ കലാമണ്ഡലത്തിൽ വെച്ച് കണ്ടിട്ടുണ്ട്.ഗൊപ്യാശാന്റെ സാല്വനും രാമങ്കുട്ടിയാശാന്റെ ഭീഷ്മരും.അങ്ങനെ.അതും പിന്നെ കണ്ടിട്ടില്ല എങ്കിലും മനസ്സിൽ ഉണ്ട്.

ദക്ഷയാഗത്തിലെ സതി, കീചകവധത്തിലെ സൈരന്ധ്രി ,നാലാം ദിവസത്തിലെ ദമയന്തി എന്നിവയാണ് എനിക്കേറ്റവും പ്രിയപ്പെട്ട വേഷങ്ങൾ.ലവണാസുരവധത്തിലെ സീതയും അങ്ങിനെ തന്നെ.കീചകൻ ഹനുമാൻ ഇവ രാമങ്കുട്ടിനായരാശാനും നാലാം ദിവസത്തിലെ ബാഹുകൻ ഗോപ്യാശാനും തന്നെ ആവണം.

കുഞ്ചുനായരുടെ ശിഷ്യനായി ഗ്രഹിച്ച കലാപാടവം ഒരോ ചലനത്തിനേയും സുന്ദരമാക്കും.പട്ടിക്കാന്തൊടി ആ കഥാപാത്രമാവുന്നതിൽ തപസ്സു പോലത്തെ നിഷ്ഠ പുലർത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അറിവു കലാപരമായ സർഗാത്മകത ആവുന്ന നിമിഷം.

ശിവരാമൻ മദ്യപാനത്തിൽ മുഴുകിയിരുന്ന നാളുകളിൽ പോലും താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് വിസ്മയകരമായി കൂടു മാറിയിരുന്നു,കൂട്ടുവേഷക്കാരൻ അനൌചിത്യം കാട്ടിയാലും അദ്ദെഹം പിന്തുടർന്നിരുന്നുമില്ല. ശിവരാമൻ അരങ്ങത്ത് ഉണ്ടെംകിൽ ചൊല്ലിയാട്ടത്തികവു മുദ്രക്കൈകളുടെ വെടിപ്പു തുടങ്ങി ആസ്വാദകർ തലയാട്ടുന്ന സൂക്ഷ്മ സൌന്ദര്യങ്ങൾക്കുമപ്പുറം മനസ്സ് പറക്കും!സ്ത്രീകളായ എന്നെ പോലുള്ളവർക്ക് ഉള്ളലിവു തോന്നും ഏത് വേഷത്തിനോടും. എന്താണീ മനസ്സിനെ ശിവരാമനോടടുപ്പിക്കുന്ന സവിശേഷത എന്ന് ഞാൻ പലകുറി ആലോചിച്ചിട്ടുണ്ട്.

സ്ത്രീമനസ്സിലെ വൈകാരികവിക്ഷുബ്ധതകൾ പിടിച്ചെടുത്ത അഭിനയരീതി തന്നെ.ഒന്നാം ദിവസത്തിൽ നാം ദമയന്തിയെ ആദ്യം കാണുമ്പോൾ അനുരാഗത്തിൽപ്പെട്ട ഒരു കന്യക .അർണ്ണവം തന്നിലല്ലൊ ..എന്ന ഉറപ്പുള്ളപ്രണയിനി , ഈശ്വരന്മാർ അതിനീചമായി തുടങ്ങാമോ എന്ന് അവരോടൂം കയർത്തവൾ ,സ്വയംവരസദസ്സിൽ മനസാ വാചാ വപുഷാ നളനെ മാത്രമേ സ്വീകരിക്കൂ എന്ന ഉറപ്പുള്ള ധീര..ഒന്നാം ദിവസം തുടങ്ങി നാലാം ദിവസം അവസാനം വരെ നമ്മൾ ദമയന്തിയുടെ ഒപ്പം സഞ്ചരിക്കും.അന്തസ്സുള്ളവൾ അഭിമാനിനി എന്ന് മാത്രമല്ല സ്വന്തമായ മനസ്സും വികാരലോകവും ഉള്ളവൾ.അതാണു ശിവരാമന്റെ ദമയന്തി.ഉണ്ണായിവാരിയർ ജീവിചിരുന്നിരുന്നുവെങ്കിൽ പുതിയ ലോകത്തിൽ തന്റെ ദമയന്തിയേ കണ്ട് ആഹ്ലാദിച്ചേനേ.കാണാനുള്ള ശ്രീയല്ല ഉള്ളിൽ നിന്ന് പ്രസരിക്കുന്ന ചൈതന്യമാണ് ശിവരാമന്റെ സവിശേഷത.നല്ല സാഹിത്യമാണ് നല്ല നായികയെ സൃഷ്ടിച്ചത്.ദേവയാനി,സതി തുടങ്ങിയ ഇത് പോലെ വൈകാരികസങ്കീർണ്ണതകൾ ഉള്ള സ്ത്രീകൾ അത്രകണ്ട് ആഴപ്പെടാഞ്ഞത് ആട്ടക്കഥാകാരന്റെ കുഴപ്പമല്ലേ?

1999ലോ മറ്റൊ തൃശ്ശൂരിൽ സ്ത്രീ നാടകപ്പണിപ്പുര നടന്നപ്പോൾ അദ്ദെഹം പങ്കെടുത്തിരുന്നു.പറ്റാവുന്നത്ര പുസ്തകങ്ങൾ വായിക്കാനും പുരാണകഥകൾ പിന്തുടരാനും ഇതിഹാസാധിഷ്ഠിത നോവലുകൾ വായിക്കാനും ഒക്കെ അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു എന്ന് മനസ്സിലായി.സ്ത്രീമനസ്സ് അറിയാൻ ശ്രമിച്ചിരുന്നു.പുതിയ ലോകത്തിലെ അഭിമാനിനിയായ സ്ത്രീയായി ഇന്നും അദ്ദേഹത്തിന്റെ ദമയന്തി സീത സൈരന്ധ്രി ഒക്കെ നമ്മളുടെ ഉള്ളിൽ ഉണ്ടാവുന്നത് അതാവാം.

ഒരു കലയും ഒരാളെ മാത്രം ഓർത്ത് എടുത്ത് അടച്ച് വെക്കാൻ പറ്റില്ല.ഒരൊഴുക്കാണത്..മിത്തുകൾ സ്വപ്നങ്ങൾ നേരും നുണയും കൂടിക്കലർന്നുണ്ടായ മാന്ത്രിക രാത്രി ലോകം .അതാണു കഥകളിയുടെ ആവിഷ്ക്കാരം ആസ്വാ‍ദനം എന്നിവയിലെ ആനന്ദഘടകം.തപസ്സ് കർശനമായ അഭ്യാസം എന്നിവയെ പൂർണ്ണമാക്കുന്ന ഒരു മൌലികതാസ്പർശം. കോട്ടക്കൽ ശിവരാമൻ ആ ലോകത്ത് ഉണ്ട്.

വി എം ഗിരിജ.

No comments: