Wednesday, December 08, 2010

ഓരോ പ്രാണന്റെ ഉള്ളിലും *

* യുവകവി സന്ദീപ് കാളത്തിമേയ്ക്കാടിന്റെ Complaints of a selfish soul എന്ന കവിതാസമാഹാരം കവി എൻ കെ ദേശത്തിന് നൽകി പ്രകാശനം ചെയ്ത് ഡോ.എം ലീലാവതി നടത്തിയ പ്രഭാഷണം.

ന്ദീപിന്റെ കൃതി പോലുള്ളവ കാണുമ്പോൾ ശകതിയുള്ളവർക്ക് മാദ്ധ്യമം അത്ര വലിയ പ്രശ്നമല്ല എന്ന് മനസ്സിലാകും.എന്നാൽ ചില സന്ദർഭങ്ങളിൽ ഭാഷ,മാധ്യമം പ്രധാനമാണ്.1913ഇൽ ടാഗോറിന് നോബൽ സമ്മാനം കിട്ടിയതിന് ശേഷം ഒരു ഭാരതീയനും അത് കിട്ടിയിട്ടില്ല അതായത് ഒരു ശതാബ്ദമാകുന്നു ഭാരതത്തിൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ചിട്ട്.ശക്തിമാന്മാരായ എത്രയോ പേർ ഉണ്ടായിട്ടുണ്ട്.ഭാരതീയഭാഷകളിൽ അന്താരാഷ്ട്രപ്രശസ്തിയുള്ള എത്രയോ കൃതികൾ ഉണ്ടായിട്ടുണ്ട്.എല്ലാം പ്രാദേശികഭാഷകളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.ഇന്ത്യൻ ഭാഷകളിൽ ഉണ്ടാകുന്ന കൃതികൾക്ക് അന്താരാഷ്ട അംഗീകാരം കിട്ടുന്നത് കുറവാണ്.

അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം കിട്ടി.നോബൽ പുരസ്കാരം കിട്ടിയില്ല.കിട്ടുമായിരിക്കും.1984ലാണ് വില്യം ഗോൾഡിങ്ങിന്റെ Lord of flies എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയത്.അതിൽ സിംബോളിക് ആയ കാര്യങ്ങൾ ഉണ്ട്.സമകാലികലോക പ്രശ്നങ്ങളിൽ ഏറ്റവും പ്രസകതമായ ഒന്നിനെ ആവിഷ്കരിക്കുന്നു.പ്രത്യെകിച്ചും കുട്ടികളുടെ മനശ്ശാസ്ത്രത്തെ അനാവരണം ചെയ്യുന്നുണ്ട്.അതു പോലെ പ്രാമുഖ്യമുള്ള അതിനു കിട പിടിക്കാവുന്ന പല നോവലുകളും ഭാരതീയഭാഷകളിൽ ഉണ്ടായിട്ടുണ്ട്.മലയാളത്തിൽ തന്നെ എത്രയോ പേരുടെ നോവലുകൾ..സേതു,ആനന്ദ് അങ്ങനെയങനെ.ബംഗാളി ഭാഷയിൽ തന്നെ എത്രയോ നോവലുകൾ ഉണ്ടായി.മഹാശ്വേതാദേവി തന്നെ ഏറ്റവും നല്ല ഉദാഹരണം.പ്രാദേശികഭാഷകളിൽ എഴുതുന്നത് കൊണ്ട് ലോകം വേഗം അംഗീകരിക്കുന്നില്ല.പരിഭാഷകൾ വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ല.മൂലകൃതി തന്നെ ഇംഗ്ലിഷിൽ എഴുതപ്പെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു.എഴുത്തുകാർ സ്വന്തം കൃതികൾ സ്വയം അല്ലെങ്കിൽ പ്രഗൽഭരേക്കൊണ്ട് പരിഭാഷപ്പെടുത്തി ലോകത്തിന് സ്വയം പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്.എഴുതാൻ കഴിവുള്ളവർ,ശക്തിയുള്ളവർ എഴുതാനുള്ള മാധ്യമമായി ഇംഗ്ലിഷിനെ തെരഞ്ഞെടുത്താൽ ലോകശ്രദ്ധ പിടിച്ചു പറ്റാൻ കഴിയും.

പഴയ ഭാരതീയ നിരൂപകർ പറഞ്ഞ അർഥത്തിലാണ് ഞാൻ ശക്തി എന്ന പദം പ്രയോഗിച്ചത്.ശക്തി എന്നാൽ സഹജപ്രതിഭ ,അതായത് ഉള്ളിൽ നിന്ന് ഊർന്ന് വരുന്ന ഉയിർത്ത് വരുന്ന പ്രതിഭ.പ്രതിഭാശാലികൾ അവരുടെ മാധ്യമമായി വിദേശഭാഷ തെരഞ്ഞെടുത്താൽ കുറെക്കൂടി വലിയ ഒരു ലോകത്തോട് സംസാരിക്കാൻ കഴിയും.

അന്താരാഷ്ട്ര നിലവാരമുള്ള കവിതകളിൽ കാണുന്നതിനേക്കാൾ ഒരു പടി മേലേയുള്ള ചില സ്പാർക്സ് {sparks] ഞാൻ സന്ദീപിന്റെ കവിതകളിൽ കാണുന്നുണ്ട്.ഞാൻ ആത്മാർഥമായിത്തന്നെയാണിത് പറയുന്നത്.റൊമാന്റിക് കവികളിൽ പലരും ആവിഷ്കരിച്ച സർവഭൂതഹൃദയത്വം എന്ന ധർമം സന്ദീപിന്റെ കവിതകളിൽ ഞാൻ കാണുന്നു.

മഹാഭാഗവതത്തിന്റെ തുടക്കത്തിൽ ഇങ്ങനെ ഒരു ശ്ലോകം കാണാം.

“ യം പ്രവ്രജന്തം അനുപേതം അപേതകൃത്യം

ദ്വൈപായനോ വിരഹകാതര: ആജുഹാവ.

പുത്രേതി തൻമയതയാ തരവോഭിനേദു

തം സർവഭൂതഹൃദയം മുനിം ആനതോസ്മി “

രോമാഞ്ചം ഉണ്ടാക്കുന്ന ഒരു സങ്കൽ‌പ്പമാണിത്. അതായത് തന്റെ മകനായ ശുകൻ ആശ്രമം വെടിഞ്ഞ് തപസ്സു ചെയ്യാനായി, സന്യസിക്കാനായി പുറപ്പെട്ടപ്പോൾ മഹർഷിയായ വ്യാസന് ആ പുത്രദു:ഖം താങ്ങാനായില്ല.അദ്ദേഹം വിരഹകാതരനായി, പുത്രന്റെ വേർപാട് ഓർത്ത് തളർന്ന് അവശനായി എന്നാണിതിന്റെ അർഥം.എന്നിട്ട് വ്യാസൻ സങ്കടത്തോടെ പുത്രാ എന്ന് വിളിച്ചപ്പോൾ മരങ്ങൾ“ ഏ’ എന്ന് വിളി കേട്ടുവത്രെ. വ്യാസാശ്രമത്തിന്റെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളും മകനേ പോലെ മറുപടി നൽകി എന്നാണ് വ്യാഖ്യാനം. മരങ്ങൾ വിളി കേൾക്കുക എന്ന ആശയം ഭാരതീയമാണ്.മനുഷ്യഹൃദയം പ്രപഞ്ചത്തിലുള്ള സർവത്തിലും കാണുക -സർവഭൂതഹൃദയത്വം-ഭാരതീയമാണ്.അതിപ്രാചീനകാലം തൊട്ടേ, വൈദിക സാഹിത്യം തൊട്ടേ ഇത് കാണാം.

'Sheer Echoes of Time' എന്ന സന്ദീപിന്റെ ആദ്യകവിതാസമാഹാരത്തിൽ ഒരു ഇലയും മഞ്ഞുതുള്ളിയും തമ്മിലുള്ള ഒരു സംഭാഷണം ഉണ്ട്.പുലർവേളയിൽ ഉരുകി വീഴുന്നതിന് മുൻപ് ഒരു മഞ്ഞ് തുള്ളിയുടെ അത്യന്തം ആർദ്രമായ വരികൾ ആണവ.ഇലയെ അഛനായും മഞ്ഞുതുള്ളിയെ മകനായും സങ്കൽ‌പ്പിച്ച് കൊണ്ടാണാ കവിത.“മകനേ,ഒരൽ‌പ്പം ചൂടുള്ള ഒരു കാറ്റടിച്ചാലോ സൂര്യരശ്മികളെറ്റാലോ നീയും എന്നെ വിട്ട് പോകും “എന്ന് പറഞ്ഞ് വിലപിക്കയാണ് ഇലയാകുന്ന ഈ അഛൻ.“നാളെ രാത്രി ഒരനിയൻ പിറക്കുമ്പോൾ അഛന്റെ ഈ വിഷമങ്ങൾ വിട്ടൊഴിയും,അഛൻ കരയരുത്’എന്ന് പരഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് മഞ്ഞ് തുള്ളി.“കരയാതിരിക്കുന്നതെങ്ങനെ? നീ തന്നെയാണെന്റെ കണ്ണുനീർ,ഓരോ രാത്രി മാത്രം ജീവിയ്ക്കുന്ന മക്കൾ മാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ”എന്ന് അച്ഛൻ മറുപടി നൽകുന്നു.അപ്പോൾ പിച്ച വെച്ച് തുടങ്ങിയ ഒരു പിഞ്ചുപൈതൽ അവിടെക്ക് വന്നു..ആ മഞ്ഞുതുള്ളിയെ അത്യന്തം ആഹ്ലാദത്തോടെ തന്റെ ഉള്ളം കൈയിലെടുത്തു.ആ കുട്ടിയുടെ നറുപുഞ്ചിരിയിൽ ഇലയാകുന്ന അഛന്റെ വിഷമങ്ങൾ അലിഞ്ഞു പോകുന്നതായി സന്ദീപ് എഴുതീട്ടുണ്ട്.

ഈ ചിന്താധാര പിന്നീട് നാം കാണുന്നത് റൊമാന്റിക് കവികളിലാണ്.

.

William Blake - Auguries of Innocence

To see a world in a grain of sand,
And a heaven in a wild flower,
Hold infinity in the palm of your hand,
And eternity in an hour. ...

PB Shelley - Adonais

... That Light whose smile kindles the Universe,
That Beauty in which all things work and move,
That Benediction which the eclipsing Curse
Of birth can quench not, that sustaining Love
Which through the web of being blindly wove
By man and beast and earth and air and sea,
... Consuming the last clouds of cold mortality. ...

William Wordsworth - Composed a Few Miles Above Tintern Abbey, on Revisiting the Banks of the Wye During a Tour,
July 13, 1798

..... that serene and blessed mood,
In which the affections gently lead us on,--
Until, the breath of this corporeal frame
And even the motion of our human blood
Almost suspended, we are laid asleep
In body, and become a living soul:
While with an eye made quiet by the power
Of harmony, and the deep power of joy,
We see into the life of things. ...

ഷെല്ലി.വെർഡ്സ് വർത്,ബ്ലേയ്ക്ക് തുടങ്ങിയ കാൽ‌പ്പനികകവികളിൽ ഇത് കാണാം എന്നതിന് ഈ വരികൾ തന്നെ സാക്ഷ്യം.ഓമർഖയാം എന്ന പാരസികകവിയും അത്തരക്കാരനായിരുന്നു.ലോകത്തിലെ കവികളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ഭൂസ്ഥിതിപരമായ അതിർ വരമ്പൊന്നുമില്ല.ലൊകത്തിലെ ഏത് കവിക്കും സസ്യം എന്നോ മണ്ണ് എന്നൊ പക്ഷി മൃഗം പൂവ് എന്നൊ വ്യത്യാസമില്ല.എല്ലാറ്റിലും മനുഷ്യചൈതന്യം അയാൾ ദർശിക്കും.ആരാ എഴുതിയത്,ഏത് വർഗ്ഗക്കാർ എന്ന ചൊദ്യവും ഉയരില്ല.ഒരു ഫിർ മരത്തിലും ഉള്ളം കയ്യിലും മനുഷ്യനെ കാണാൻ കവിയ്ക്ക് കഴിയും

സന്ദീപിന്റെ പുതിയ പുസ്തകത്തിലെ ആദ്യകവിതയിൽ തന്നെ നിളയേ അമ്മയായും അതിന്റെ തീരത്ത് വളരുന്ന വെള്ളപ്പൂവുകളുള്ള വലിയ പുല്ലുകളെ മക്കളായും സങ്കൽ‌പ്പിക്കുന്ന ഒരു ഭാഗമുണ്ട് .കാറ്റടിക്കുമ്പോൾ ഈ പുല്ലുകൾ പതുക്കെ തലകുനിക്കുന്നത് മുതിർന്നവരെ ബഹുമാനിക്കാൻ അമ്മയായ പുഴ മക്കളെ പഠിപ്പിച്ചതു കൊണ്ടാണെന്നു സന്ദീപ് ഇതിൽ പറയുന്നു. ഈ പുസ്തകത്തിൽ തന്നെയുള്ള മറ്റൊരു കവിതയിൽ ഒരു ചുള്ളിക്കമ്പ് തന്റെ കഥ പറയുന്ന ഒരു രംഗം ഉണ്ട്.ഇങ്ങനെ ഇലയിലും മഞ്ഞുതുള്ളിയിലും പുഴയിലും പുല്ലിലും വെറുമൊരു ചുള്ളിക്കമ്പിലും വരെ ജീവന്റെ തുടിപ്പ് കാണുന്ന ഈ ഭാവന ,മറ്റു പല പാശ്ചാത്യ കവികളിലും നമ്മുടെ തന്നെ വ്യാസനും ടാഗോറിനും ഉള്ളതായി ഞാൻ മുൻപ് പറഞ്ഞല്ലൊ.അവരെല്ലാം കാണിച്ചു തന്ന സർവഭൂത ഹൃദയത്വം എന്ന ധർമ്മമാണ്.

സന്ദീപിന്റെ ആദ്യ പുസ്തകംSheer echoes of timeഎന്റെ ഉള്ളിൽ മുഴുവനായും ഉണ്ട്.ഈ പുസ്തകം മുഴുവൻ നന്നായി വായിച്ചു എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഒരു വറ്റ് നോക്കിയാൽ വേവു അറിയും പൊലെ സന്ദീപിന്റെ പ്രതിഭ എനിക്ക് തൊട്ടറിയാം.ഒരു ശാസ്ത്രജ്ഞൻ കവിയാകുന്നത് സ്വാഗതാർഹമാ‍ണ്.ശാസ്ത്രം പഠിക്കുന്തോറും കവിത കൈ വിട്ട പലരേയും എനിക്ക് നേരിട്ടറിയാം.സന്ദീപ് അങ്ങിനെയാവില്ല എന്ന് ഞാൻ കരുതുന്നു.എല്ലാ പുരസ്കാരങ്ങളും നോബൽ സമ്മാനം തന്നെയും കിട്ടട്ടെ എന്ന് ഒരമ്മയേ പോലെ ഞാൻ ആശംസിക്കുന്നു.

=====================================

സന്ദീപ് കാളത്തിമേയ്ക്കാടിന്റെ ഇംഗ്ലിഷ് കവിതാസമാഹാരം പ്രസിദ്ധീകരിച്ചത് ഗ്രീൻ ബുക്ക്സ് ആണ്.

.

സന്ദീപ് ഇപ്പോൾ ബെൽജിയത്തിൽ ഘെന്റ് സർവകലാശാലയിൽ പി എഛ് ഡി ഗവേഷണം നടത്തുന്നു.പ്രകാശശാസ്ത്രമാണ് വിഷയം.

2 comments:

rajeshchandran said...

what a natural feeling..be a part of thr nature is the only way one can save the earth,and even one can save himsself.

Unknown said...

The encomiums showered on young poet Sandeep by a noted literary critic and professor will bolster up the poet's image as well as self confidence.Any writer bound to nature is bound to appeal to humanists in general.V M Girija is a poet who takes care of anything and everything good for humanity.Thanks to her,I have come across a promising poet.